പേജുകള്‍‌

2012 ജൂൺ 2, ശനിയാഴ്‌ച

 എരിഞ്ഞടങ്ങിയ അടങ്ങുന്ന കമ്മ്യുണിസം
പാര്‍ട്ടി ഒരു തീപ്പന്തമായി മാറുമെന്നായിരുന്നു അടുത്തിടെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായം. ഇന്നത്തെ ലോകക്രമത്തില്‍, പ്രത്യേകിച്ച് ജനാധിപത്യവ്യവസ്ഥിതിയില്‍ തീപ്പന്തമായി മാറുന്ന ഒരു പാര്‍ട്ടി വേറൊരിടത്തുമുണ്ടാവില്ല. അഥവാ, ഉണ്ടെങ്കില്‍ത്തന്നെ നിയമവിരുദ്ധമായി ഒളിവില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദിസംഘങ്ങളോ ഭീകരസംഘങ്ങളോ മാത്രമായിരിക്കും. ഏതായാലും, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ പാര്‍ലമെന്ററി ഡെമോക്രസിയുമായി സമരസപ്പെടാന്‍ കാലക്രമത്തില്‍ നിര്‍ബ്ബന്ധിതമാകുകയും, വര്‍ത്തമാനകാലഘട്ടത്തില്‍ എല്ലാ പൂര്‍വ്വിക പ്രത്യയശാസ്ത്രങ്ങളും കുഴിച്ചുമൂടിക്കൊണ്ട് മുതലാളിത്തവ്യവസ്ഥിതിയുടെ അവിഭാജ്യഘടകങ്ങളായ അഴിമതിയുടെയും ധനാര്‍ത്തിയുടെയും സുഖലോലുപതയുടെയും മടിത്തട്ടിലേക്ക് ആവേശപൂര്‍വം ഊര്‍ന്നിറങ്ങുകയും ചെയ്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, പഴയൊരു വിപ്ലവപ്പാര്‍ട്ടിക്കു യോജിച്ച തീപ്പന്തപ്രയോഗം അപ്രതീക്ഷിതമായി മുന്നോട്ടുവച്ചത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
 
കമ്യൂണിസ്റ്റുകാര്‍ ഒരുകാലത്ത് വിപ്ലവം സ്വപ്‌നം കാണുന്നവരായിരുന്നു. കാള്‍ മാര്‍ക്‌സിന്റെ 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' ആയിരുന്നു അവരുടെ വേദഗ്രന്ഥം. എന്നാല്‍, മാര്‍ക്‌സ് പറഞ്ഞിടത്തോ, മാര്‍ക്‌സ് പ്രതീക്ഷിച്ചവിധത്തിലോ അല്ല വിപ്ലവം നടന്നത്.  നടക്കുമെന്ന് കരുതിയിടത്തൊന്നും നടന്നതുമില്ല. വിപ്ലവം നടന്നയിടങ്ങളിലോ, സ്വേച്ഛാധിപത്യത്തിന്റെ ഭീകരസത്വങ്ങള്‍ ഉയര്‍ന്നുവന്ന് എല്ലാം കാലടിക്കീഴിലാക്കി.
പാവപ്പെട്ടവരുടെയും നിരപരാധികളുടെയും ചോരപ്പുഴകളൊഴുകി. അധികാരത്തിനു വെല്ലുവിളി ഉയര്‍ത്തുമെന്നു കണ്ട സഹപ്രവര്‍ത്തകരെയെല്ലാം കൊന്നൊടുക്കി. ശാസ്ത്രജ്ഞര്‍, സാഹിത്യകാരന്മാര്‍, ബുദ്ധിജീവികള്‍ എന്നിവരെല്ലാം വധിക്കപ്പെട്ടു. ലോകത്തിന്റെ മൂന്നിലൊന്നോളം രാജ്യങ്ങളില്‍ വ്യാപിച്ച കമ്യൂണിസത്തിന് അന്ത്യം സംഭവിച്ചത് അപ്രകാരമാണ്. സോവിയറ്റ് റഷ്യയിലെ സ്റ്റാലിന്‍ ഇന്ന് ഞെട്ടിപ്പിക്കുന്ന ഒരോര്‍മ്മയാണ്. അവിടെ ശുദ്ധീകരണത്തിനു വിധേയരായി നാലുകോടി പാര്‍ട്ടിമെമ്പര്‍മാരാണ് കൊല്ലപ്പെടുകയോ ക്യാമ്പുകളിലടയ്ക്കപ്പെടുകയോ ചെയ്തത്. ഒന്നിനും കൃത്യമായ കണക്കില്ല. ക്രമേണ എല്ലാം നശിപ്പിക്കുകയും സ്വയം എരിഞ്ഞടങ്ങുകയും ചെയ്യുന്ന 'തീപ്പന്തം' കണക്കെ കമ്യൂണിസം തുടച്ചുനീക്കപ്പെട്ടു. ഈ ഓര്‍മ്മയാണ് 'തീപ്പന്ത'പ്രയോഗം വീണ്ടും യവനിക ചീന്തി മുന്നിലേക്കുകൊണ്ടുവരുന്നത്.
 
അക്രമത്തിന്റെ മാര്‍ഗ്ഗമാണ് കമ്യൂണിസത്തിന്റെ മാര്‍ഗ്ഗമെങ്കില്‍ ഇന്ത്യയാകട്ടെ അഹിംസയുടെയും അക്രമരാഹിത്യത്തിന്റെയും മാര്‍ഗ്ഗം ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ്. കമ്യൂണിസത്തിന്റെ ചില വശങ്ങളെ അനുകൂലിച്ച മഹാത്മാഗാന്ധിതന്നെ അക്രമത്തിന്റെ മാര്‍ഗ്ഗം ഇന്ത്യയ്ക്കു യോജിച്ചതല്ലെന്നു വ്യക്തമാക്കിയിരുന്നു.  ഇന്ത്യയെ അക്രമമാര്‍ഗ്ഗത്തിലൂടെ സ്വതന്ത്രമാക്കാമെന്നു കരുതിയവര്‍ക്ക് ജനപിന്തുണ ലഭിക്കാതെ പോയത് ഇന്ത്യന്‍ ജനത പ്രാകൃതമായ ഈ മാര്‍ഗ്ഗത്തില്‍ വിശ്വസിക്കാത്തതുകൊണ്ടാണ്. സ്വതന്ത്ര്യാനന്തരം, സോവിയറ്റ് റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമായി ദീര്‍ഘകാലം ഇന്ത്യ വര്‍ത്തിച്ചിട്ടും കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ക്ക് ഇന്ത്യയില്‍ സ്വാധീനശക്തി വിപുലപ്പെടുത്താനായില്ല.
പ്രഥമ ദേശീയ പൊതുതെരഞ്ഞെടുപ്പുവേളയിലും മറ്റും അധികാരപ്രാപ്തി വച്ചു നീട്ടുമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വ്യാമോഹിപ്പിച്ച ആന്ധ്രപോലും പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബാലികേറാമലയായി മാറി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ത്യയിലെ തന്ത്രപ്രധാനമായ സംസ്ഥാനങ്ങളിലൊന്നും വേരുപിടിച്ചില്ല. ആകെ ചുവപ്പുകൊടി കാണാനുണ്ടായിരുന്നത് കേരളത്തിലും, പശ്ചിമബംഗാളിലും, ത്രിപുരയിലും മാത്രം. സഹ്യനപ്പുറത്തുള്ള തമിഴ്‌നാട്ടില്‍പ്പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മറ്റും വട്ടപ്പൂജ്യമാണ്.
 
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സംഭവിച്ചതെന്താണ്? അക്രമംകൊണ്ടും, കൊലക്കത്തികൊണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, സ്വന്തം കാല്‍ക്കീഴില്‍ ജനങ്ങളെയാകെ അടിച്ചമര്‍ത്തിയും ഭരണയന്ത്രം ദുരുപയോഗിച്ചും പിടിച്ചുനിന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ക്ഷമ നശിച്ച പശ്ചിമബംഗാള്‍ ജനത സര്‍വ്വശക്തിയുമെടുത്ത് കടപുഴക്കിയെറിഞ്ഞു. ഇനി ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്  അവിടെ ദുഷ്‌കരമാണെന്ന് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്കറിയാം. കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന ഒന്നാം യു.പി.എ. സര്‍ക്കാരിനെ വലിച്ചു താഴെയിട്ട് രാജ്യത്തെ അനിശ്ചിതത്വത്തിലാക്കാന്‍ ശ്രമിച്ച് 'എരിതീയില്‍ എണ്ണയൊഴിക്കാന്‍' തുനിഞ്ഞ കേന്ദ്രനേതൃത്വത്തെ പഴിചാരി വിഘടിച്ചു നില്പാണ് ഇപ്പോള്‍ പശ്ചിമബംഗാളിലെ പാര്‍ട്ടിനേതൃത്വം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി ചോരയും നീരും നല്‍കിയ, ജീവന്‍പോലും ബലിയര്‍പ്പിച്ച, കൃഷിചെയ്ത് കഷ്ടിച്ച് ഉപജീവനം കഴിച്ചുവന്ന പാവങ്ങളെ കുത്തകവ്യവസായികള്‍ക്കുവേണ്ടി നിറതോക്കിനിരയാക്കിയാണ് 34 വര്‍ഷത്തെ ഭീകരഭരണത്തിന് പശ്ചിമബംഗാള്‍ മാര്‍ക്‌സിസ്റ്റ് നേതൃത്വം അന്ത്യം കുറിച്ചത്.
 
മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ തുടരുന്ന മറ്റൊരു സംസ്ഥാനം ത്രിപുരയാണ്. കേരളത്തിലെ മൂന്നു ജില്ലകളുടെ മാത്രം വലുപ്പമുള്ള ഒരു സംസ്ഥാനമാണ് ത്രിപുര. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിതന്നെ പണ്ടും ഇന്നും ത്രിപുര സംസ്ഥാനത്തെ കണക്കിലെടുത്തിട്ടില്ല എന്നതില്‍നിന്നുതന്നെ അതിന്റെ പ്രാധാന്യമില്ലായ്മ വ്യക്തമാണ്.
പീന്നീടുള്ളത് കേരളമാണ്. കൊല്ലേണ്ടവരുടെ പട്ടിക ഉണ്ടാക്കി ഓരോരുത്തരെയായി വെടിവെച്ചും വെട്ടിയും കുത്തിയും കൊന്നുതള്ളുന്ന ഒരു പാര്‍ട്ടിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന് ജനങ്ങള്‍ക്കെല്ലാം ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, സ്വന്തം പാര്‍ട്ടിയില്‍ത്തന്നെ വിമതശബ്ദമുയര്‍ത്തുന്നവരെയും, പ്രത്യയശാസ്ത്രത്തില്‍നിന്ന് ബഹുദൂരം അകന്നു കഴിഞ്ഞ പാര്‍ട്ടിയില്‍ നില്‍ക്കുന്നതില്‍ മനംമടുത്ത് പുറത്തുപോകുന്നവരെയും, പാര്‍ട്ടിയുടെ നിലനില്‍പ്പിന് ഭീഷണിയാകാനിടയുള്ളവരെയും നിഷ്ഠുരം കൊന്നുതള്ളുന്ന ഒരു ഭീകരപ്രസ്ഥാനത്തിന് കേരളത്തിന്റെ മണ്ണില്‍ അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്നുറപ്പാണ്. കാരണം, കൊലപാതകത്തിലും രക്തച്ചൊരിച്ചിലിലും ആഹ്ലാദം കൊള്ളുന്നവരല്ല കേരളീയര്‍. അവര്‍ സമാധാനത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നവരാണ്.
 
അക്രമത്തിന്റെ വഴി സമാധാനത്തിന്റെ വഴി അല്ലെന്നും സമാധാനമില്ലാത്തിടത്ത് ജീവിതം വളര്‍ച്ചയറ്റുപോകുമെന്നും അവര്‍ക്കറിയാം. അവിടെ പുരോഗതി ഉണ്ടാകില്ല. അവിടെ പുരോഗമനത്വര ഉണ്ടാകില്ല. അത്തരം നാടുകളൊക്കെ നശിച്ച ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. കേരളത്തിലെ ജനങ്ങള്‍ കുറേദിവസങ്ങളായി ദിനവും കണികണ്ടുണരുന്ന വാര്‍ത്തകള്‍ ശുഭസൂചകങ്ങളല്ല. കേരളത്തിലെ മനസ്സാക്ഷിയുള്ള ജനങ്ങളുടെയാകെ ഹൃദയങ്ങളില്‍ അവ ആഴത്തില്‍ മുറിവേല്പിച്ചു കഴിഞ്ഞു. അത് രാഷ്ട്രീയമായ ഒരു പുനര്‍വിചിന്തനത്തിന് കേരളീയരെ പ്രേരിപ്പിക്കും. അക്രമരാഷ്ട്രീയത്തിനും കൊലപാതകരാഷ്ട്രീയത്തിനും എതിരായ കുത്തൊഴുക്കില്‍ തീപ്പന്തങ്ങള്‍ എരിഞ്ഞടങ്ങും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ