പേജുകള്‍‌

2012 മേയ് 27, ഞായറാഴ്‌ച

 മണി മറുപടി പറയേണ്ടി വരും
രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും ചെറുത്തുനില്‍ക്കുന്നവരെ വകവരുത്തിയുമുള്ള പാരമ്പര്യമാണ് സിപിഎമ്മിന് ഉള്ളതെന്ന
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ പ്രസംഗത്തിലൂടെ ലക്ഷ്യമിട്ടത് വി എസിനെ. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്  പാര്‍ട്ടി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് ഒന്നിനുപിറകേ മറ്റൊന്നായി സിപിഎം നേതാക്കള്‍ ജയിലിലാകുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ബാധ്യതയുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്‍ അത് ചെയ്യാതിരിക്കുകയും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ എന്ന നിലപാട് എടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് കടുത്ത പിണറായി പക്ഷക്കാരനായ മണി തൊടുപുഴയ്ക്കടുത്ത് മണക്കാട് വെച്ച് നടന്ന യോഗത്തില്‍ വി എസിനെ പരോക്ഷമായി പരാമര്‍ശിച്ച് പാര്‍ട്ടിക്കെതിരെ പാരപണിയുന്നവനാണോ ധീരനായ ക്മ്യൂണിസ്റ്റ് എന്ന ചോദ്യവും ഉയര്‍ത്തിയത്.
 
ടി പി ചന്ദ്രശേഖരന്റെ മൃതദേഹം സന്ദര്‍ശിക്കാന്‍ വി എസ് ഓഞ്ചിയത്ത് പോയത് യഥാര്‍ത്ഥ സിപിഎം പ്രവര്‍ത്തകരെ വേദനിപ്പിച്ചുവെന്നും കുലംകുത്തികളെ പ്രോത്സാഹിപ്പിക്കുന്നവര്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റാണോയെന്ന് കാലം തെളിയിക്കും എന്നുമാണ് മണി പറഞ്ഞത്. തുടര്‍ച്ചയായി 25 വര്‍ഷക്കാലം സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി ഇരിക്കുന്ന എം എം മണി മുമ്പ് കടുത്ത വി എസ് പക്ഷക്കാരനമായിരുന്നു. മൂന്നാറില്‍ മണിയുടെ സഹോദരനും സിപിഎം രാജാക്കാട് മുന്‍ ഏരിയ സെക്രട്ടറിയുമായിരുന്ന എം എം ലംബോദരന്റെ നേതൃത്വത്തില്‍  കയ്യേറ്റം ഒഴിപ്പിക്കുവാന്‍ വി എസ് ശ്രമിച്ചതുമുതലാണ് മണി പിണറായി പക്ഷത്ത് എത്തിയത്.സിപിഎം നേതൃത്വം ലിസ്റ്റ് തയ്യാറാക്കി മുന്‍ഗണനാ ക്രമത്തില്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. ശാന്തപമ്പാറ മേഖലയില്‍ സിഐടിയുവിനെ തളര്‍ത്തി ഐഎന്‍ടിയുസിയെ വളര്‍ത്തുവാന്‍ ശ്രമിച്ച 13 പേരെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് മണി തുറന്നടിച്ചു. ഇത് വി എസിനെ ലക്ഷ്യം വെച്ചായിരുന്നു. 1982 മുതല്‍ 92 വരെ വി എസ് അച്യുതാനന്ദന്‍ ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. ഈ കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ അറിവോടെയാണ് ഇടുക്കിയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയതെന്നാണ് മണി പറയുന്നത്.
 
1982 നവംബര്‍ 11 ന് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡണ്ടുമായ അഞ്ചേരി ബേബിയെ ഉടുമ്പന്‍ചോലയ്ക്കടുത്ത് മേലേചെമ്മണ്ണാറില്‍വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. തൊഴില്‍തര്‍ക്കം പറഞ്ഞുതീര്‍ക്കുന്നതിനുവേണ്ടി ചെമ്മണ്ണാറില്‍ എത്തിയതായിരുന്നു ബേബി. ഈ കേസുമായി ബന്ധപ്പെട്ട് 9 സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്  ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും ഇവരെ കോടതി വെറുതെ വിടുകയായിരുന്നു. 1983 ജനുവരി 6 ന് കോണ്‍ഗ്രസ് ചിന്നക്കനാല്‍ മണ്ഡലം പ്രസിഡണ്ടായിരുന്ന മുട്ടുകാട് നാണപ്പനെ ടൗണില്‍വെച്ച് കുത്തിക്കൊല്ലുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 14 സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ ആയെങ്കിലും ഇവരേയും കോടതി വെറുതെ വിട്ടു.
 
1983 ജനുവരി 16 ന് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്ന മുള്ളന്‍ചിറ മത്തായിയെ കുളപ്പാറച്ചാല്‍ ടൗണില്‍വെച്ച് കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ പ്രതികളായ ഏഴുപേരേയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. 1990 ലാണ് കരുണാപുരം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായിരുന്ന രാജു കുടപ്പനക്കുന്നേലിനെയും മണ്ഡലം സെക്രട്ടറിയായിരുന്ന ജോയി കൊണ്ടാട്ടുകുന്നേലിലെയും നെടുങ്കണ്ടത്തിനടുത്ത് ബാലന്‍പിള്ളസിറ്റിയില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി. ഈ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികളില്‍ ഒരാള്‍ ശിക്ഷിക്കപ്പെടുകയും 9 പേര്‍ രക്ഷപ്പെടുകയും ചെയ്തു. 1991 ല്‍ ബോഡിമെട്ടിനു സമീപത്തുവെച്ചാണ് കോണ്‍ഗ്രസ് മധുര ജില്ലാ കമ്മിറ്റി അംഗവും ഉടുമ്പന്‍ചോല മേഖലയിലെ പ്രമുഖ പ്ലാന്ററും ഐഎന്‍ടിയുസി നേതാവുമായിരുന്ന ഐഎല്‍ നായിഡു കൊല്ലപ്പെട്ടത്. ഈ കേസ് തമിഴിനാട് പൊലീസാണ് അന്വേഷിച്ചത്. 6 പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. 1994 നവംബര്‍ 25 ന് ഹര്‍ത്താല്‍ ദിനത്തില്‍ ഐ എല്‍ നായിഡുവധക്കേസിലെ സാക്ഷിയും അളിയനുമായ ആറ്റുകാട് രാമകൃഷ്ണനെ ഇദ്ദേഹത്തിന്റെ തലയന്‍കാവിലുള്ള വീട്ടിലെത്തി തലയ്ക്ക് കരിങ്കല്ലിനിടിച്ച് കൊലപ്പെടുത്തി. ഈ കേസില്‍ 9 പ്രതികള്‍ അറസ്റ്റിലായെങ്കിലും ഇവരേയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയാണ് ഉണ്ടായത്.
 
1995 ല്‍ സിപിഎം വട്ടപ്പാറ ബ്രാഞ്ച് ഭാരവാഹിയായിരിക്കെ പാര്‍ട്ടിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജെഎസ്എസില്‍ ചേര്‍ന്ന വലരിയില്‍ കുട്ടച്ചന്‍ എന്നയാളിനെ വട്ടപ്പാറ സിറ്റിയില്‍ ജെഎസ്എസിന്റെ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടിരുന്ന സമയത്ത് കുത്തി കൊലപ്പെടുത്തി. ഈ കേസില്‍ സിപിഎം പ്രവര്‍ത്തകരായ 12 പ്രതികളെ പൊലീസ് കോടതിയില്‍ എത്തിച്ചെങ്കിലും ഇവരേയും കോടതി വെറുതെ വിടുകയായിരുന്നു. അഭിപ്രായവ്യത്യാസം മൂലം സിപിഎംവിട്ട 1995 ല്‍ തലയങ്കാവ് മെത്താപ്പ് കുട്ടായി എന്നയാളെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ബലം പ്രയോഗിച്ച് വായില്‍ വിഷം ഒഴിച്ചുകൊടുത്തതായി ആരോപണം ഉയര്‍ന്നിരുന്നെങ്കിലും  ഒരു ദുരൂഹമരണമായി  ഇപ്പോഴും അത് അവശേഷിക്കുകയാണ്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുകയും വണ്ടിപ്പെരിയാര്‍ മേഖലയില്‍ ഐഎന്‍ടിയുസിക്ക് ശക്തമായ നേതൃത്വം നല്‍കുകയും ചെയ്തതിന്റെ പേരിലാണ്  ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയായിരുന്ന എം  ബാലുവിനെ 2004 ഒക്‌ടോബര്‍ 20 ന് വണ്ടിപ്പെരിയാറിനടുത്ത് പട്ടുമല ചൂളപ്പെരട്ട് എസ്റ്റേറ്റിനടുത്തുള്ള പൊതുയോഗവേദിയില്‍നിന്ന് പിടിച്ചിറക്കി വെട്ടിക്കൊന്നത്.
 
പൊതുയോഗ വേദിയിലേക്കും ജനങ്ങള്‍ക്കിടയിലേക്കും ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഓടിച്ചശേഷമാണ് ബാലുവിനെ വെട്ടിക്കൊന്നത്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുവേണ്ടി എം എം മണിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ബക്കറ്റ് പിരിവ് നടത്തിയത് ഏറെ വിവാദമായിരുന്നു. കെ എസ് യു ഇടുക്കി ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്‍ഡലം പ്രസിഡണ്ടുമായിരുന്ന റജി ഇലിപ്പുലിക്കാട്ടിനെ ചെമ്പകപ്പാറയില്‍വെച്ച്  കൊലപ്പെടുത്തിവാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ ഇപ്പോഴും ജയിലിലാണ്. 16 ല്‍ അധികം വെട്ടുകള്‍ റജിയുടെ ശരീരത്ത് ഏറ്റിരുന്നു.  ജീവന്‍ പണയപ്പെടുത്തി റജിയുടെ സഹോദരന്‍മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഭവസ്ഥലത്തുനിന്നും റജിയെ രക്ഷപ്പെടുത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് റജിയുടെ ജീവന്‍ രക്ഷപ്പെട്ടത്.
 
1999 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്ന ദിവസം ഉടുമ്പന്‍ചോലയ്ക്കടുത്ത് ഖജനാപ്പാറയില്‍വെച്ചും, ചെമ്മണ്ണാറില്‍വെച്ചും കെപിസിസി ജനറല്‍ സെക്രട്ടറി ഇ എം ആഗസ്തിക്കുനേരെ വധശ്രമമുണ്ടായി. കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്നത്തെ ഡിസിസി പ്രസിഡണ്ടും ഇപ്പോഴത്തെ ഇടുക്കി എംപിയുമായ പി ടി തോമസിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നു.     ഇടുക്കിയില്‍ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുഴുവന്‍ പ്രതികളായത് സിപിഎം പ്രവര്‍ത്തകര്‍ ആയിരുന്നുവെന്നും ഈ കാലഘട്ടത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായും ഇടതുമുന്നണി കണ്‍വീനറായും പ്രവര്‍ത്തിച്ചിരുന്ന വി എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുകയുമാണെന്ന് എം എം മണി പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു മണക്കാട്ട് നടത്തിയ വിവാദപ്രസംത്തിലൂടെയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ