ഭാരതത്തിന്റെ കരങ്ങൾ, ദൈവത്തിന്റെ കരങ്ങൾ
- By Dileep Senapathy
‘രക്തം പുരണ്ട കൈ’ എന്ന മോഡിയുടെ പ്രസംഗത്തിലെ പരാമർശം സ്വന്തം കൈ ഉയർത്തിപ്പിടിച്ച് ആവേശപൂർവം പറഞ്ഞതോ അതോ അണികളെ ഹരം കൊള്ളിക്കാനുള്ള സ്ഥിരം ശൈലിയാണോ? വംശീയ കലാപത്തിന്റെ രക്തക്കറയിൽ ഹൃദയം തുടിക്കുന്ന മദമിളകിയ മോഡി ഓരോ റാലികളിലും ഓരോന്നിനെക്കുറിച്ച് അലറുമ്പോൾ ഫാസിസ്റ്റ് വർഗീയ രാഷ്ട്രീയം ജ്വലിപ്പിക്കുന്ന ബി ജെ പി യുടെ പഴയ അദ്വാനി – ആർ എസ് എസ് – സംഘപരിവാർ ഗർജനത്തിന്റെ അതെ പതിപ്പ് നാം വീണ്ടും കാണുകയാണ്. ഇന്ത്യയുടെ മതേതര മുഖം പിച്ചി ചീന്തിയ രക്തക്കറയിലൂടെയുള്ള രഥമുരുട്ടലും വർഗീയ ദ്രുവീകരണത്തിന്റെ തിരയിളക്കം സൃഷ്ടിച്ച വംശഹത്യയും ഒക്കെ അധികാര കസേരകൾ പിടിച്ചെടുക്കാനും നിലനിർത്താനുമുള്ള രാസ സമവാക്യങ്ങൾ ആയിരുന്നു എന്ന് ഈ രാജ്യത്ത് ആർക്കാണ് അറിയാത്തത്. പാവപ്പെട്ടവരെ വെട്ടി വീഴ്ത്തി തനിക്കുള്ള വഴി സ്വയം തുറന്നു ഞാൻ രാജ്യം ഭരിച്ചോളാം എന്ന് പറഞ്ഞു ശ്രീരാമന്റെയും കൃഷ്ണന്റെയും ക്ഷേത്രത്തിന്റെയും ഒക്കെ മുഖം മൂടികൾ പലതു വെച്ച് കേന്ദ്ര ഭരണ കക്ഷിയുടെ അകത്തളങ്ങളെ വരെ വിമർശനങ്ങളും ആരോപണങ്ങളും കൊണ്ട് നേരിട്ട് കയ്യടി വാങ്ങാം എന്ന് ചിന്തിക്കുന്ന മോഡി മറ്റു ‘കൈ’ കളുടെ മാഹാത്മ്യത്തെ മറക്കരുത്.
മഞ്ഞപ്പിത്തം ബാധിച്ചവന് എല്ലാം മഞ്ഞയായി തോന്നും.ചോര കൊണ്ട് കളിച്ച മോഡിയുടെ കയ്യിൽ പാപക്കറ ഉണ്ടെങ്കിൽ അതല്ലല്ലോ ഇന്ത്യയുടെ ‘കൈ’ ഇന്ത്യാക്കാരന്റെ ‘കൈ’ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ‘കൈ’.
അമ്പലങ്ങളെയും ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വരെ പാടുകയും പുകഴ്ത്തുകയും ചെയ്യുന്ന മോഡിയും കൂട്ടരും കേരളത്തിലെ പാലക്കാട് ജില്ലയിലെ ഹെമബികാ ക്ഷേത്രത്തെക്കുറിച്ച് അറിയണം.
ദേവിയുടെ കരങ്ങൾ പ്രതിഷ്ഠയായിട്ടുള്ള നമ്മുടെ മാതൃ രാജ്യത്തെ ഒരു ക്ഷേത്രമാണിത്. 1978ൽ കേരളാ സന്ദർശന വേളയിൽ ഇന്ത്യയുടെ അമ്മ ഇന്ദിരാ പ്രിയദർശിനിയെ കോണ്‍ഗ്രസിന്റെ ലീഡർ കരുണാകരൻ ക്ഷേത്ര ദർശനത്തിന് ഈ ക്ഷേത്രത്തിൽ കൂട്ടി കൊണ്ടുവരികയും ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൈപ്പത്തിയെക്കുറിച്ചും ഐതീഹ്യത്തെക്കുറിച്ചും വിവരിച്ചു കേട്ട ഇന്ദിരാജി സർവ ഐശ്വര്യ മംഗളങ്ങളും അനുഗ്രഹവും ചൊരിയുന്ന ദേവിയുടെ കൈ കോണ്‍ഗ്രസിനും അതുവഴി രാജ്യത്തിനും നല്കി. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ഭാഗ്യ ചിഹ്നമായ കൈപ്പത്തി 1980ലെ തെരഞ്ഞെടുപ്പു മുതൽ ഇന്നേ വരെ ജനമനസുകളുടെ അംഗീകാരങ്ങൾ ഏറ്റുവാങ്ങി ജൈത്രയാത്ര തുടരുകയാണ്.മുൻപ് പല ചിഹ്നങ്ങൾ ഉപയോഗിച്ച കോണ്‍ഗ്രസിന് 1978 ഫെബ്രുവരി രണ്ടിനാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി കൈപ്പത്തി അനുവദിക്കുന്നത്.
ഏറ്റവും ശുദ്ധി അഗ്നി ശുദ്ധി. ആ ദീപം ഇനി നമുക്ക് വേണ്ട എന്ന് പറഞ്ഞു ദീപത്തിൽ നിന്ന് താമരയിലേക്ക് ബി ജെ പി ചുവടു മാറ്റിയത് ഇനി അല്പം അശുദ്ധിയൊക്കെ ആകാം എന്ന് തീരുമാനിച്ചു ഉറപ്പിച്ചിട്ടു തന്നെയാണ്. ആ ചുവടു വയ്പുകളാണ് മതേതര ഭാരതത്തിൽ വിള്ളലുകൾ വീഴ്ത്തി അദ്വാനിയും മോഡിയും പങ്കിട്ടെടുക്കുന്നത്.
മോഡിയും കൂട്ടരും ചരിത്രങ്ങൾ ചികഞ്ഞ് അതിലെ അക്ഷര പിശകുകൾ എടുത്ത് അട്ടഹസിക്കുമ്പോൾ ഓർമ്മ വരുന്നത് വേദിയിൽ പ്രസംഗിക്കുന്ന കുട്ടി പറയാൻ ഒന്നുമില്ലാതെ ആശയ ദാരിദ്ര്യം നേരിട്ട് എന്തെങ്കിലും വിളിച്ചു പറയുന്ന പോലെയാണ്. സമ്പന്നമായ പൈതൃകത്താലും സംസ്കാരത്താലും രാജ്യത്ത് അടിയുറച്ച കോണ്‍ഗ്രസിന്റെ ഇതളുകൾ മോഡി മോഹിക്കുന്നതിൽ ‘ഇല്ലാത്തത് അവർ കൊതിക്കില്ലേ’ എന്ന് നമുക്ക് സഹതപിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ